ന്യൂഡൽഹി: നമീബിയയ്ക്കെതിരെ ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 93 റണ്‍സിന്‍റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ടർ പ്രകടനമാണ് ഇന്ത്യയ്ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്.
ഇന്ത്യ ഉയർത്തിയ 210 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നമീബിയ 18.2 ഓവറിൽ 116 റണ്‍സിന് ഓൾഔട്ടായി. ഓപ്പണർമാരായ ലൂറൻ സ്റ്റീൻകാമ്പും ജാൻ ഫ്രൈലിങ്കും ചേർന്ന് മികച്ച തുടക്കം ഒരുക്കിയെങ്കിലും പിന്നീട് നമീബിയയ്ക്ക് താളം കണ്ടെത്താനായില്ല. ലൂറൻ 20 പന്തിൽ 29 റണ്‍സും ജാൻ 15 പന്തിൽ 22 റണ്‍സും നേടി.
ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റണ്‍ 13 റണ്‍സും ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് 18 റണ്‍സുമെടുത്തു. സെയ്ൻ ഗ്രീൻ 11 റണ്‍സ് നേടി. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേലും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 209 റണ്‍സെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്കായി ഓപ്പണർമാർ ഒരുക്കിയത്. ഇഷാൻ കിഷൻ 24 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെ 61 റണ്‍സെടുത്തു. എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ സഞ്ജു സാംസണ്‍ 22 റണ്‍സും നേടി.
തിലക് വർമ 25 റണ്‍സെടുത്തപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 12 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഹാർദിക്കിന്‍റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 28 പന്തിൽ നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 52 റണ്‍സാണ് ഹാർദിക് അടിച്ചു കൂട്ടിയത്. ശിവം ദുബെ 16 പന്തിൽ 23 റണ്‍സും നേടി.
നമീബിയയ്ക്കായി ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ-യിൽ നാല് പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്തി. നാല് പോയിന്‍റുള്ള പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.